ശുദ്ധമായ കുപ്പി വെള്ളം കുറഞ്ഞ നിരക്കിൽ നൽകാൻ പിണറായി സർക്കാർ, ‘ഹില്ലി അക്വാ; വിതരണം യുവശ്രീ

hilly aqua

ശുദ്ധമായ കുപ്പി വെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനുള്ള ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച കുപ്പിവെള്ള  കമ്പനിയായ ‘ഹില്ലി അ‍ക്വായുടെ’  പ്ലാന്റ്  നിർമ്മാണം പൂർത്തിയായി.  16 കോടിയോളം രൂപ  മുടക്കിൽ നിർമ്മിച്ച പ്ലാന്റിന്റെ  ഉദ്ഘാടനം 16( ശനിയാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എഫ്എ‍സ്എസ്എഐ എന്നീ ഗുണനിലവാര അംഗീ‍കാരങ്ങളോടു കൂടിയ  കുപ്പി വെള്ളമാണ് ‘ഹില്ലി അക്വാ’.   

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് അരുവിക്കര ഡാമിന് സമീപം വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് പ്ലാന്റ് നിർമിച്ചിരിക്കുന്നത്.  പ്ലാന്റ് പരി‍പാലിക്കുന്നതിനുള്ള ചുമതലയും ഇവർക്കാണ്. മൂന്ന് പ്രൊഡക്ഷന്‍ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഒന്നില്‍ 20 ലിറ്ററിന്റെ കുപ്പിവെള്ളവും മറ്റു രണ്ടെണ്ണത്തില്‍ അര ലിറ്റര്‍ മുതല്‍ രണ്ട് ലിറ്റര്‍ വരെയുള്ള കുപ്പിവെള്ളവുമാണ് ഉത്പാദിപ്പിക്കുക. 20 ലിറ്ററിന്റെ 2,720 ജാര്‍ കുടിവെള്ളം പ്രതിദിനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക യന്ത്ര സംവിധാനവും ഇവിടെ സജ്ജമാണ്. 


ഗുണമേന്മ ഉറപ്പു വരുത്താനായി ഏറ്റവും മികച്ച ലാബുകളും അത്യാധുനിക യന്ത്രങ്ങളും ഇവിടെയുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള വെള്ളം സാന്‍ഡ് ഫില്‍റ്ററേഷന്‍, കാര്‍ബണ്‍ ഫില്‍റ്ററേഷന്‍, മൈക്രോണ്‍ ഫില്‍റ്ററേഷന്‍, അള്‍ട്രാ ഫില്‍റ്ററേഷന്‍, ഓക്സിജന്‍ അളവ് ക്രമീകരിക്കുന്നതിനുള്ള ഓസോണൈസേഷന്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് പാക്ക് ചെയ്തു വിപണിയില്‍ എത്തിക്കുന്നത്. 


ഹില്ലി അക്വായുടെ വിതരണവും മാര്‍ക്കറ്റിംഗും നടത്തുന്നതിനുള്ള ചുമതല കുടുംബശ്രീയ്ക്കാണ്. ആറ് യുവതീയുവാക്കളടങ്ങുന്ന 'സാന്ത്വനം' എന്ന യുവശ്രീ ഗ്രൂപ്പാകും ഇത് നിര്‍വഹിക്കുക. ആവശ്യക്കാര്‍ക്കായി കുടിവെള്ളം ഇവര്‍ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യും.


Hilli aqua, kudumbasree, pinarayi vijayan

അഭിപ്രായങ്ങള്‍